29.8 C
Saudi Arabia
Saturday, April 11, 2026
spot_img

ചരിത്രപരമായ സമാധാന ചർച്ചകൾക്ക് ഇസ്ലാമാബാദിൽ തുടക്കം; പാക് പ്രധാനമന്ത്രിയുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി

ഇസ്‌ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ വെടിനിർത്തൽ ചർച്ചകൾക്ക് മുന്നോടിയായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി ശനിയാഴ്ച ഇസ്ലാമാബാദിൽ കൂടിക്കാഴ്ച നടത്തി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള നയതന്ത്ര ചർച്ചയാണിത്. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന ‘ഇസ്ലാമാബാദ് ടോക്സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചർച്ചകൾക്കായി ജെ.ഡി. വാൻസിനൊപ്പം പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ഇസ്ലാമാബാദിൽ എത്തിയിരിക്കുന്നത്. മേഖലയിലെ സമാധാനശ്രമങ്ങൾക്കും വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാക്കുന്നതിനും പാകിസ്ഥാൻ നൽകുന്ന പിന്തുണയെ കൂടിക്കാഴ്ചയിൽ വൈസ് പ്രസിഡന്റ് വാൻസ് അഭിനന്ദിച്ചു.

ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള ഇറാനിയൻ പ്രതിനിധി സംഘവും ചർച്ചകൾക്കായി ശനിയാഴ്ച രാവിലെ പാകിസ്ഥാനിലെത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് സംബന്ധിച്ച അമേരിക്കയുടെ ആവശ്യവും, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന ഇറാന്റെ നിബന്ധനയും ചർച്ചകളിൽ പ്രധാന വിഷയങ്ങളായേക്കും. അതീവ സുരക്ഷാ വലയത്തിൽ ശനിയാഴ്ച ആരംഭിക്കുന്ന ഈ ചർച്ചകൾ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് ശാശ്വതമായ വിരാമമിടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറും നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ചർച്ചകളിൽ സജീവമായുണ്ട്. വരും ദിവസങ്ങളിൽ ഇരുവിഭാഗവും നേരിട്ടും അല്ലാതെയും നടത്തുന്ന സംഭാഷണങ്ങൾ മേഖലയുടെ ഭാവി നിർണ്ണയിക്കുന്നതിൽ അതീവ നിർണ്ണായകമാകും.

 

Related Articles

- Advertisement -spot_img

Latest Articles