റിയാദ്: സൗദി അറേബ്യയിൽ റിക്രൂട്ട്‌മെന്റ് നിയമങ്ങൾ ലംഘിച്ച 11 ഏജൻസികളുടെ ലൈസൻസ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം റദ്ദാക്കി. ചട്ടങ്ങൾ പാലിക്കാത്ത മൂന്ന് മറ്റ് റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാനും മന്ത്രാലയം ഉത്തരവിട്ടു. രാജ്യത്തെ റിക്രൂട്ട്‌മെന്റ് മേഖലയിൽ കൃത്യമായ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള കർശനമായ പരിശോധനകൾക്കൊടുവിലാണ് ഈ നടപടി. തൊഴിൽ വിപണിയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതിനുമാണ് മന്ത്രാലയം മുൻഗണന നൽകുന്നത്.
റിക്രൂട്ട്‌മെന്റ് നടപടികളിൽ സുതാര്യത ഉറപ്പാക്കാൻ മന്ത്രാലയം ആവിഷ്‌കരിച്ച ‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴിയുള്ള ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്ക് മന്ത്രാലയം സൗകര്യം ഒരുക്കിയിട്ടുണ്ട്. ലൈസൻസ് റദ്ദാക്കപ്പെട്ട ഏജൻസികൾക്ക് ഇനി മുതൽ രാജ്യത്ത് റിക്രൂട്ട്‌മെന്റ് സേവനങ്ങൾ നൽകാൻ അനുമതിയുണ്ടായിരിക്കില്ല. നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.



