ബാങ്കോക്ക്: ഇറാൻ-അമേരിക്ക യുദ്ധം ആഗോളതലത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ മൂലം മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ വികസന കാര്യ മേധാവി അലക്‌സാണ്ടർ ഡി ക്രൂ മുന്നറിയിപ്പ് നൽകി. കർഷകർ കൃഷിയിറക്കുന്ന നിർണ്ണായക സമയത്ത് ഇന്ധന-വള വിതരണത്തിലുണ്ടായ തടസ്സങ്ങൾ കാർഷിക മേഖലയെ തകിടം മറിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം മൂലം ചരക്കുകപ്പലുകൾ തടയപ്പെട്ടത് വളത്തിന്റെ ലഭ്യതയെ സാരമായി ബാധിച്ചു. ഇത് ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ വിളവെടുപ്പ് ഗണ്യമായി കുറയാൻ കാരണമാകുമെന്നും മുൻ ബെൽജിയം പ്രധാനമന്ത്രി കൂടിയായ ഡി ക്രൂ റോയിട്ടേഴ്സിനോട് പറഞ്ഞു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്നും, യുദ്ധം നാളെ അവസാനിച്ചാൽ പോലും ഇതിനകം ഉണ്ടായ ആഘാതങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ രാസവളത്തിന്റെ വലിയൊരു ഭാഗം ഉൽപ്പാദിപ്പിക്കുന്നത് പശ്ചിമേഷ്യയിലാണ്. ആഗോള വളം വിതരണത്തിന്റെ മൂന്നിലൊന്ന് കടന്നുപോകുന്നത് ഇറാനും അമേരിക്കയും നിയന്ത്രണത്തിനായി പോരാടുന്ന ഹോർമുസ് കടലിടുക്കിലൂടെയാണ്. യുദ്ധം ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 0.5 മുതൽ 0.8 ശതമാനം വരെ ഇതിനകം ഇല്ലാതാക്കിയതായാണ് കണക്ക്. പതിറ്റാണ്ടുകൾ കൊണ്ട് പടുത്തുയർത്തിയ നേട്ടങ്ങളെ എട്ട് ആഴ്ചത്തെ യുദ്ധം കൊണ്ട് തകർത്തെറിയുകയാണെന്ന് ഡി ക്രൂ ചൂണ്ടിക്കാട്ടി. ഭക്ഷ്യവില വർധിക്കുന്നത് സുഡാൻ, ഗാസ, യുക്രൈൻ തുടങ്ങിയ മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. ഫണ്ടിന്റെ കുറവ് മൂലം കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്നവർക്ക് സഹായം എത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും, സഹായം കൊണ്ട് ജീവൻ നിലനിർത്തുന്നവർ കൂടുതൽ ദുർബലരാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇതിനകം തന്നെ ലോക ബാങ്കും ഐഎംഎഫും സമാനമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
മേഖലയിലെ സംഘർഷം എത്രയും വേഗം ലഘൂകരിച്ചില്ലെങ്കിൽ ആധുനിക ലോകം കണ്ട ഏറ്റവും വലിയ ദാരിദ്ര്യ-പട്ടിണി പ്രതിസന്ധിക്കായിരിക്കും വരും മാസങ്ങൾ സാക്ഷ്യം വഹിക്കുക.



