20.3 C
Saudi Arabia
Saturday, April 25, 2026
spot_img

ഫലസ്തീൻ സ്കൂൾ തകർത്തതിന് നഷ്ടപരിഹാരം വേണം; ഇസ്രായേലിനോട് അയർലൻഡ്

ഡബ്ളിൻ: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമത്തിൽ ഇസ്രായേൽ കുടിയേറ്റക്കാർ തകർത്ത സ്കൂളിന്റെ നിർമ്മാണച്ചെലവ് ഇസ്രായേൽ ഭരണകൂടം തിരികെ നൽകണമെന്ന് അയർലൻഡ് ആവശ്യപ്പെടും. അയർലൻഡിന്റെ ഔദ്യോഗിക സഹായ ഏജൻസിയായ ‘ഐറിഷ് എയ്ഡിന്റെ’ (Irish Aid) സാമ്പത്തിക പിന്തുണയോടെ നിർമ്മിച്ച സ്കൂളാണ് കുടിയേറ്റക്കാർ കഴിഞ്ഞദിവസം തകർത്തത്. ഒരു ബെഡൂയിൻ സമൂഹത്തിലെ അറുപതോളം കുട്ടികൾക്ക് അറിവ് പകർന്നുനൽകിയിരുന്ന ഈ സ്ഥാപനം ഉൾപ്പെടെയുള്ള ഏതാനും കെട്ടിടങ്ങൾ ഇസ്രായേൽ കുടിയേറ്റക്കാർ പൂർണ്ണമായും തകർത്തിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും, യൂറോപ്യൻ രാജ്യങ്ങളുടെ സഹായത്തോടെ നിർമ്മിക്കുന്ന ഇത്തരം മാനുഷിക സൗകര്യങ്ങൾ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അയർലൻഡ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തിൽ ഇസ്രായേലിനോട് ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാനും തകർന്ന കെട്ടിടത്തിന്റെ മതിപ്പുവില ഈടാക്കാനുമാണ് ഐറിഷ് സർക്കാരിന്റെ തീരുമാനം. ഫലസ്തീനിലെ ദുർബല വിഭാഗങ്ങൾക്കായി വിദേശ രാജ്യങ്ങളുടെ സഹായത്തോടെ നിർമ്മിച്ച അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അയർലൻഡിന്റെ ഈ നീക്കം. നേരത്തെയും വെസ്റ്റ് ബാങ്കിൽ ഇത്തരത്തിൽ വിദേശ ധനസഹായത്തോടെ നിർമ്മിച്ച കെട്ടിടങ്ങൾ ഇസ്രായേൽ സൈന്യമോ കുടിയേറ്റക്കാരോ തകർക്കുമ്പോൾ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. മാനുഷിക മൂല്യങ്ങളെ മാനിക്കണമെന്നും ഇത്തരം അധിനിവേശ നടപടികൾ അവസാനിപ്പിക്കണമെന്നും ഐറിഷ് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles