ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് ഗൾഫ് പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ സുവർണ്ണാവസരമൊരുക്കുന്നു. ഒരു യുഎഇ ദിർഹത്തിന് 25.79 രൂപ എന്ന എക്കാലത്തെയും വലിയ താഴ്ച രേഖപ്പെടുത്തിയ വിനിമയ നിരക്ക് നിലവിൽ 25.55 രൂപയിൽ തുടരുകയാണ്. ആഗോള വിപണിയിൽ യുഎസ് ഡോളർ ശക്തിപ്പെട്ടതോടെ ദിർഹത്തിന് കരുത്ത് വർധിച്ചതാണ് രൂപയുൾപ്പെടെയുള്ള ഇതര കറൻസികളുടെ മൂല്യം ഇടിയാൻ കാരണമായത്. ഇന്ത്യൻ രൂപയ്ക്കൊപ്പം പാകിസ്ഥാൻ രൂപ (76.19), ഫിലിപ്പൈൻ പെസോ (16.46) എന്നിവയും സമാനമായ രീതിയിൽ വലിയ തിരിച്ചടി നേരിടുന്നുണ്ട്.
വിനിമയ നിരക്കുകൾ ഇനിയും ഉയർന്നേക്കാമെന്ന പ്രതീക്ഷയുള്ളതിനാൽ, കൈവശമുള്ള തുകയുടെ ഒരു വിഹിതം ഇപ്പോൾ അയക്കുകയും ബാക്കി തുക നിരക്ക് ഇനിയും കൂടുന്ന മുറയ്ക്ക് അയക്കാനായി മാറ്റിവെക്കുകയും ചെയ്യുന്ന രീതിയാണ് പല പ്രവാസികളും ഇപ്പോൾ സ്വീകരിക്കുന്നത്. രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികൾ കാരണം ഫിലിപ്പൈൻ പെസോയും ദുർബലമായ നിലയിലാണ് തുടരുന്നത്. നാട്ടിലേക്ക് വലിയ തുകകൾ അയക്കാൻ പദ്ധതിയുള്ളവർക്ക് നിലവിലെ ഈ ‘ട്രാൻസ്ഫർ വിൻഡോ’ മികച്ച ലാഭം നൽകുന്ന സമയമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിപണിയിലെ ഈ ചാഞ്ചാട്ടം കണക്കിലെടുത്ത് കൃത്യസമയത്ത് പണമയക്കുന്നത് പ്രവാസികൾക്ക് കൂടുതൽ സാമ്പത്തിക നേട്ടം ഉറപ്പാക്കാൻ സഹായിക്കും.



