വാഷിംഗ്ടൺ ഡി.സി: യുദ്ധം അവസാനിപ്പിക്കാനായി പാകിസ്ഥാൻ മധ്യസ്ഥർ വഴി ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങളിൽ താൻ ഒട്ടും തൃപ്തനല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി ഇസ്‌ലാമാബാദിൽ കൈമാറിയ ഈ ‘പ്രവർത്തന രൂപരേഖ’ തനിക്ക് അംഗീകരിക്കാൻ കഴിയാത്ത പല ആവശ്യങ്ങളും ഉൾക്കൊള്ളുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “അവർ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ട്, പക്ഷേ എനിക്ക് നൽകാൻ കഴിയാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്,” വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇതോടെ മൂന്നാഴ്ചയായി തുടരുന്ന വെടിനിർത്തൽ ഉടമ്പടിയും സമാധാന ചർച്ചകളും വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഇറാനിലെ ഭരണനേതൃത്വം നിലവിൽ മൂന്നോ നാലോ ഗ്രൂപ്പുകളായി പിളർന്നിരിക്കുകയാണെന്നും പരസ്പര ധാരണയില്ലാത്ത രീതിയിലാണ് അവർ പ്രവർത്തിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ഇറാൻ നേതൃത്വം വലിയ ആശയക്കുഴപ്പത്തിലാണെന്നും ആര് പറയുന്നതാണ് അനുസരിക്കേണ്ടതെന്ന കാര്യത്തിൽ അവർക്കിടയിൽ തർക്കമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. “അവർക്കിടയിൽ വലിയ ഐക്യമില്ലായ്മയുണ്ട്, അവർക്ക് പരസ്പരം ഒത്തുപോകാൻ സാധിക്കുന്നില്ല,” ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെ സൈനികമായി പൂർണ്ണമായും തകർക്കുക അല്ലെങ്കിൽ ഒരു കരാറിൽ എത്തുക എന്നീ രണ്ട് വഴികൾ മാത്രമാണ് തനിക്ക് മുന്നിലുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുദ്ധത്തിൽ നിന്ന് നേരത്തെ പിന്മാറാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ ഉപരോധവും സാമ്പത്തിക സമ്മർദ്ദവും തുടരുന്നതിനിടെ ഇറാന്റെ പുതിയ നീക്കത്തെ അമേരിക്ക തള്ളിയത് മേഖലയിൽ വീണ്ടും യുദ്ധഭീതി വർധിപ്പിച്ചിരിക്കുകയാണ്.



