ടെഹ്റാൻ: മേഖലയിലെ രാഷ്ട്രീയ-സുരക്ഷാ ചട്ടക്കൂടുകളിൽ നിന്നും ഇറാന്റെ പങ്കിനെ മാറ്റിനിർത്താൻ കഴിയില്ലെന്ന വസ്തുത അമേരിക്കയും ഗൾഫ് അറബ് രാജ്യങ്ങളും അംഗീകരിക്കണമെന്ന് ഇറാന്റെ മുൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ്. പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ‘ഫോറിൻ അഫയേഴ്സ്’ മാഗസിനിൽ എഴുതിയ പുതിയ ലേഖനത്തിലാണ് പശ്ചിമേഷ്യൻ സുരക്ഷയിലും സമാധാന നീക്കങ്ങളിലും ഇറാന്റെ പ്രാധാന്യം സരീഫ് എടുത്തുപറഞ്ഞത്.
തുടർച്ചയായ സൈനിക സമ്മർദ്ദങ്ങളെയും ഉപരോധങ്ങളെയും പ്രതിരോധിച്ച് നിൽക്കാനുള്ള ഇറാന്റെ ശേഷി, ഭാവിയിലെ ഏതൊരു പ്രാദേശിക സുരക്ഷാ തീരുമാനങ്ങളിൽ നിന്നും ടെഹ്റാനെ ഒഴിവാക്കുന്നത് അസാധ്യമാക്കി മാറ്റിയിരിക്കുകയാണെന്ന് സരീഫ് വ്യക്തമാക്കി. തങ്ങൾക്കെതിരെ സാമ്പത്തിക ഉപരോധങ്ങളും സൈനിക നീക്കങ്ങളും തുടരുകയും, ഹോർമൂസ് കടലിടുക്കിൽ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നിടത്തോളം കാലം, ആ സമുദ്രപാതയിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ ഇറാനിലെ ഭരണാധികാരികൾക്ക് പൂർണ്ണ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിൽ യഥാർത്ഥ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കിൽ, ഇസ്രായേൽ നടത്തുന്ന ഇടപെടലുകളെയും പങ്കിനെയുമാണ് വാഷിംഗ്ടൺ ആദ്യം പരിശോധിക്കേണ്ടതെന്നും മുൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.



