റിയാദ്: സൗദി അറേബ്യയിലെ ജിസാനിലുള്ള സൗദി അറാംകോ റിഫൈനറി കോംപ്ലക്സിൽ പുലർച്ചെയുണ്ടായ തീപിടിത്തം അഗ്നിശമന സേന പൂർണ്ണമായും അണച്ചതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് വ്യക്തമാക്കിയ മന്ത്രാലയം, തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
യെമൻ അതിർത്തിക്ക് സമീപം ചെങ്കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന ജിസാനിലെ സൗദി എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ യെമനിലെ ഹൂതി വിമതരും, ഇറാഖിലെ ഇറാൻ അനുകൂല മിലിഷ്യകളും മുൻപും ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പ്രതിദിനം 4,00,000 ബാരൽ ഉൽപ്പാദന ശേഷിയുള്ള ജിസാൻ റിഫൈനറിക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ പ്ലാന്റിന്റെ ഐ.ജി.സി.സി കോംപ്ലക്സിനും ടാങ്ക് ഫാം ഏരിയയ്ക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ജൂലൈ 27 മുതൽ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണെന്ന് ഐ.ഐ.ആർ കൺസൾട്ടൻസി സ്ഥാപനത്തിന്റെ വിവരങ്ങൾ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.



