പുതുച്ചേരി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുള്ള തന്റെ കുടുംബവീട്ടിൽ പോലീസ് പരിശോധന നടത്തിയെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജി.പി) വക്താവ് സൗരവ് ദാസ്. രണ്ട് മണിക്കൂർ മുൻപ് വീട്ടിലെത്തിയ പോലീസ് അവിടെയുണ്ടായിരുന്ന കുടുംബാംഗങ്ങളെ മണിക്കൂറുകളോളം ചോദ്യം ചെയ്തതായി സൗരവ് എക്‌സിലൂടെ വെളിപ്പെടുത്തി.
“എന്തിനാണ് ഈ പീഡനം? ആരാണ് ഇതിന് ഉത്തരവിട്ടത്? എന്തിനുവേണ്ടിയാണ് ഇത്? ഇതാണോ നിയമപരമായ നടപടിക്രമം?” എന്ന് പുതുച്ചേരി പോലീസിനോട് സൗരവ് ചോദ്യങ്ങൾ ഉന്നയിച്ചു. ഈ നടപടി പുതുച്ചേരി സർക്കാരിന്റെ രീതിയായി തോന്നുന്നില്ലെന്നും, കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് പോലീസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്നെ ഭയപ്പെടുത്തി നിശബ്ദനാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെങ്കിൽ അത് നടപ്പിലാകില്ലെന്നും, ഇത്തരം ഭീഷണികൾ ഒരു മെച്ചപ്പെട്ട വ്യവസ്ഥിതി കെട്ടിപ്പടുക്കാനുള്ള പാർട്ടിയുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ എന്നും സൗരവ് കൂട്ടിച്ചേർത്തു.



