കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിക്കുകയും നാല് വയസ്സുകാരിയായ മകളുടെ മുന്നിൽ വെച്ച് ലൈംഗിക വൈകൃതങ്ങൾ കാണിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ഭർത്താവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ തെരച്ചിലിനൊടുവിലാണ് പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെയുള്ള അതിക്രമം കണക്കിലെടുത്ത് പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.
പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ദമ്പതികൾ യുകെയിൽ താമസിച്ചുവരവെയാണ് ഭർത്താവ് ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയത്. അശ്ലീല വീഡിയോകൾക്ക് അടിമയായ ഇയാൾ കുളിമുറിയിൽ ഒളിക്യാമറ വെച്ചും നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തിയും അശ്ലീല സൈറ്റുകൾക്ക് നൽകി പണമുണ്ടാക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിന് പുറമെ മറ്റ് പുരുഷന്മാരുമായി കിടക്ക പങ്കിടാൻ ഭാര്യയെ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അടുത്തിടെ നാട്ടിലെത്തിയ ശേഷം ഇയാളെ കൗൺസിലിംഗിന് വിധേയനാക്കിയെങ്കിലും അതിക്രമങ്ങൾ തുടർന്നു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.



