കണ്ണൂർ: ജപ്പാനിൽ കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി നിടിയോടി സ്വദേശികളായ തെക്കൻവീട്ടിൽ പ്രകാശന്റെയും ബീനയുടെയും മകൾ വി. ദേവികയാണ് (22) ജപ്പാനിലെ ഗിഫു സിറ്റിക്കു സമീപം അപകടത്തിൽപ്പെട്ട് മരിച്ചത്. ജപ്പാനിലെ ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപ്പറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ദേവിക.
മൂന്ന് വർഷത്തെ കരാർ വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിച്ച് ആറു മാസം മാത്രം പിന്നിടുമ്പോഴാണ് നാടിനെ നടുക്കിയ ദുരന്തവാർത്തയെത്തുന്നത്. ദിവസങ്ങൾക്ക് മുൻപ് ദേവികയെ കാണാതായതിനെ തുടർന്ന് ജപ്പാൻ പോലീസും ബന്ധുക്കളും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഗിഫു സിറ്റിയോട് ചേർന്നുള്ള റെയിൽവേ ട്രാക്കിന് സമീപത്ത് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രാദേശിക പോലീസ് തുടരന്വേഷണം നടത്തിവരികയാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.



