ദമ്മാം: കോഴിക്കോട് ബാലുശ്ശേരി ഏകരൂർ സ്വദേശിയായ ഇസ്മായിൽ പുതുശ്ശേരി (54) ദമ്മാമിൽ നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദമ്മാം റൗദ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.
നേരത്തെ സൗദിയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും സ്വന്തമായി ബിസിനസ് നടത്തുകയും ചെയ്തിരുന്ന ഇസ്മായിൽ, അസുഖ ബാധിതനായതിനെ തുടർന്നാണ് എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് രോഗം ഭേദമായതോടെ പുതിയ ബിസിനസ് സാധ്യതകൾ തേടി വീണ്ടും ദമ്മാമിൽ തിരിച്ചെത്തുകയായിരുന്നു. എന്നാൽ ദമ്മാമിൽ വെച്ച് പെട്ടെന്ന് രക്തം ഛർദിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ ആലി ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ശരീഫ. മക്കൾ: മുഹമ്മദ് സാഹിൽ, മുഹമ്മദ് സാഹിർ. അബൂബക്കർ, അഷ്‌റഫ്, അബ്ദുൾ നാസർ എന്നിവർ സഹോദരങ്ങളാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് എത്രയും വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം അറിയിച്ചു.



