റിയാദ്: റിയാദ് പ്രവിശ്യയിലെ വാദി ദവാസിറിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അപ്പാവു മോഹൻ്റെ (59) മൃതദേഹം ഞായർ രാത്രി 10.30 നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്തിക്കും. എട്ട് വർഷമായി വാദി ദവാസിറിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അപ്പാവു മോഹൻ. കഴിഞ്ഞ ഫെബ്രുവരി 28 ന് വാഹനം ഓടിച്ചു കൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവ പെട്ടതിനെ തുടർന്ന് വണ്ടിയിൽ ഉണ്ടായിരുന്ന യാത്രക്കാരനെ അദ്ദേഹത്തിൻ്റെ ജോലിസ്ഥലത്തെത്തിച്ച് വാഹനത്തിൽ തന്നെ വിശ്രമിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യാത്രക്കാരൻ കാണുന്നത് താൻ വന്ന വാഹനത്തിന് ചുറ്റും പോലീസ് കൂടി നിൽക്കുന്നതാണ്. കാര്യം തിരക്കിയപ്പോഴാണ് ഡ്രൈവർ മരണപ്പെട്ടതായി അറിയുന്നത്.
വാഹനത്തെ ചുറ്റി പോലീസ് നിൽക്കുന്നത് ശ്രദ്ധയിൽ പെട്ട, മോഹനെയും സുഹൃത്തുക്കളെയും അറിയാവുന്ന സൗദി പൗരൻ വിവരം കേളി പ്രവർത്തകനായ സുഹൃത്ത് സുരേഷിനെ അറിയിച്ചതിനെ തുടർന്ന്, മോഹനൻ്റെ സഹോദരനേയുംകൂട്ടി സൗദി പറഞ്ഞ സ്ഥലത്തെത്തി. സഹോദരൻ്റെ സാനിധ്യത്തിൽ പോലീസ്, ആംബുലൻസ് വരുത്തി മോഹനനെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്നുമാണ് മരണം സ്ഥിരീകരിക്കുന്നത്, രണ്ടു വർഷം മുമ്പ് റൂമിൽ നിന്ന് അസ്വസ്ഥത പ്രകടിപ്പിച്ച മോഹനനെ സുരേഷും അനുജനും ചേർന്ന് തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയും, അവസ്ഥ മോശമായതിനാൽ എയർ ആംബുലൻസ് വഴി റിയാദിലെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു എന്നും, ഈ റംസാൻ കഴിഞ്ഞ് നാട്ടിൽ പോകാനിരുന്നതായിന്നു എന്നും അനുജൻ തങ്കരാജ് പറഞ്ഞു. അപ്പാവു മോഹനന് ഭാര്യയും രണ്ട്കുട്ടികളുമാണുള്ളത്.
മൃതദേഹം നാട്ടിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം അംഗം സുരേഷ് നേതൃത്വം നൽകി. അനുജൻ തങ്കരാജ് വെങ്കിടാജലത്തിൻ്റെ പേരിൽ നാട്ടിൽ നിന്നുള്ള രേഖകൾ വരുത്തിച്ച് സുരേഷിൻ്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി. വാദി ദവാസിറിലെ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് സുമേഷി ആശുപത്രിയിൽ എത്തിക്കുകയും നാളെ രാത്രി 10.30 നുള്ള ഇൻഡിഗോ വിമാനത്തിൽ ഡൽഹി വഴി കോയമ്പത്തൂരിൽ എത്തിക്കുകയും ചെയ്യും.



