തിരുവനന്തപുരം: വിദ്യാർഥിനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേസ് ചുമത്തി പോലീസ്. കിളിമാനൂർ രാജ രവിവർമ്മ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ ഹിന്ദി അധ്യാപിക സി ആർ ചന്ദ്രലേഖക്കെതിരെ യാണ് പോലീസ് കേസെടുത്തത്. സ്‌കൂളിലെ ഒരു അധ്യാപകൻ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് വ്യാജ പ്രചാരണം നടത്തിയതിനാണ് കേസ്.
അപസ്മാര രോഗത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി നാല് മാസം സ്‌കൂളിൽ നിന്നും മാറിനിന്നപ്പോഴായിരുന്നു അധ്യാപിക ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചിരുന്നത്. അധ്യാപകർ തമ്മിലുള്ള ചേരിപ്പോരിന്റെ ഭാഗമായിരുന്നു ഈ ആരോപണം. ചേരിപ്പോരിൽ കുട്ടിയെ ഇരയാക്കുകയായിരുന്നു അധ്യാപിക. മാനഹാനിയെ തുടർന്ന് കുട്ടി പഠനം വഴിയിൽ ഉപേക്ഷിച്ചിരുന്നു.
സംഭവം വർത്തയായതിന് പിന്നാലെ സ്‌കൂൾ മാനേജ്‌മെന്റ് പ്രിന്സിപ്പലിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. പ്രിൻസിപ്പലിന്റെ അന്വേഷണത്തിലാണ് അധ്യാപിക വ്യാജ പ്രചാരണം നടത്തുകയായിരുന്നു എന്ന് ബോധ്യപ്പെട്ടത്. കുട്ടിയെ മറ്റൊരു അധ്യാപകൻ പീഡിപ്പിച്ചുവെന്ന് അധ്യാപിക വ്യാജ പ്രചാരണം നടത്തി.
പെൺകുട്ടി ഗർഭിണിയാണെന്ന് കാണിച്ചു പോലീസിൽ ഉൾപ്പടെ പരാതി നൽകി. പെൺകുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വാർത്തയുടെ യു ടുബ് ലിങ്ക് അധ്യാപകരുടെ വാട്‍സ് ആപ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് അധ്യാപികയെ സ്‌കൂളിൽ നിന്നും സസ്‌പെന്റ് ചെയ്‌ത് മാനേജ്‌മെന്റ് ഉത്തരവിറക്കിയത് . സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



