ന്യൂഡൽഹി: 1996-ലെ ഉത്തർപ്രദേശിലെ ഗാസിയാബാദിലുണ്ടായ ബസ് ബോംബ് സ്ഫോടനക്കേസിൽ പ്രതിയായ പഞ്ചാബ് സ്വദേശി മുഹമ്മദ് ഇല്യാസിനെ 29 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു. ഇതോടെ പതിറ്റാണ്ടിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം ഇല്യാസിന് മോചനം സാധ്യമായി.
കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഇല്യാസ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സിദ്ധാർത്ഥ്, ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. പോലീസിന് മുന്നിൽ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴി ഇന്ത്യൻ തെളിവ് നിയമപ്രകാരം പരിഗണിക്കാനാകില്ലെന്ന് 51 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.
കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. 1996 ഏപ്രിൽ 27-ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട ബസ് മോദിനഗറിൽ വെച്ച് പൊട്ടിത്തെറിച്ച സംഭവത്തിൽ 16 യാത്രക്കാർ മരിക്കുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.



