ന്യൂഡൽഹി: മുസ്ലിം സ്ഥാപനങ്ങളെ കേന്ദ്ര ഏജൻസികൾ ലക്ഷ്യം വെക്കുന്നു എന്ന് ആരോപിക്കപ്പെടുന്നതിനിടെ, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാനാ അർഷദ് മദനിയുടെ പ്രസ്താവന ശ്രദ്ധേയമായി. മുസ്ലിങ്ങൾക്ക് ന്യൂയോർക്ക് മേയറാകാനും ലണ്ടൻ മേയറാകാനും കഴിയുമെങ്കിലും, ഇന്ത്യയിൽ അവർക്ക് ഒരു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആകാൻ പോലും കഴിയില്ലെന്നും, ഉണ്ടായാൽ അസംഖാനെപ്പോലെ ജയിലിലടയ്ക്കുമെന്നും മദനി പറഞ്ഞു.
മുസ്ലിം സമുദായത്തെ അടിച്ചമർത്താൻ സർക്കാർ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. മദനിയുടെ ഈ പ്രസ്താവനയെ മുതിർന്ന കോൺഗ്രസ് നേതാക്കളായ സന്ദീപ് ദീക്ഷിത്തും ഉദിത് രാജും ശക്തമായി പിന്തുണച്ചു. ഭരണകൂടം സംഘടിതമായി ഒരു മതവിഭാഗക്കാർക്കും വിദ്യാസമ്പന്നർക്കും നേരെ തിരിയുകയാണെന്ന് സന്ദീപ് ദീക്ഷിത് അഭിപ്രായപ്പെട്ടു. മുസ്‌ലിംകൾക്ക് മാത്രമല്ല, ദലിതർക്കും ഒ.ബി.സി.കൾക്കും പ്രധാന നിയമനങ്ങളിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന് ഉദിത് രാജ് കൂട്ടിച്ചേർത്തു.



