കൊച്ചി: ജിദ്ദയിൽ നിന്നും കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ലാൻഡിംഗ് ഗിയറിലെ തകരാറിനെത്തുടർന്ന് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചതാണ് അടിയന്തര ലാൻഡിംഗിലേക്ക് നയിച്ചത്.
വിമാനത്തിൽ ഉണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാൽ അധികൃതർ അറിയിച്ചു. കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്ന വിമാനത്തെ സുരക്ഷാ കാരണങ്ങളാലാണ് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.
ലാൻഡിംഗിന് മുന്നോടിയായി വിമാനത്താവളത്തിൽ പൂർണ്ണമായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഫയർഫോഴ്സ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കുകയും ചെയ്തിരുന്നു. യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്തിൽ നിന്നും മാറ്റിയതായും വിമാനത്താവള അധികൃതർ വ്യക്തമാക്കി.



