സ്വിസ് എയര്‍ എന്‍ജിന് തീപിടിച്ചു; ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ വിമാന ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. സ്വിസ് എയര്‍ലൈന്‍സ് വിമാനം ടേക് ഓഫിന് പിന്നാലെ എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് തീപിടുത്തത്തിന് ഇരയാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.08-ഓടെ നടന്ന സംഭവത്തില്‍ 228 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. റണ്‍വേയില്‍ വെച്ച് തന്നെ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചതിനാല്‍ വലിയൊരു അപകടം ഒഴിവാക്കാനായി. എങ്കിലും, സംഭവത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൂറിച്ചിലേക്ക് പറന്നുയരാനൊരുങ്ങിയ സ്വിസ് എയര്‍ LX147 (Airbus A330) വിമാനത്തിനാണ് അപകടം സംഭവിച്ചത്. പറന്നുയരുന്ന ഘട്ടത്തില്‍ വിമാനത്തിന്റെ എന്‍ജിനുകളില്‍ ഒന്നിന് തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൈലറ്റ് വിമാനം റണ്‍വേയില്‍ തന്നെ നിര്‍ത്തുകയും അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ സ്വിസ് എയര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസവും തുടര്‍യാത്രയ്ക്കുള്ള ബദല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles