ബെർലിൻ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വലിയ രീതിയിൽ അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന കർശനമായ വിലയിരുത്തലുമായി ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്. ഈ സംഘർഷത്തിൽ നിന്ന് പുറത്തുകടക്കാൻ വാഷിംഗ്ടണിന് കൃത്യമായ പാതയില്ലെന്നും ഇറാൻ യുദ്ധത്തിൽ മേൽക്കൈ നേടിക്കൊണ്ടിരിക്കുകയാ ണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ജർമ്മനിയിലെ മാഴ്സ്ബെർഗിൽ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നേരിട്ട പരാജയങ്ങളോട് നിലവിലെ സാഹചര്യത്തെ ഉപമിച്ച മെർസ്, ഒരു സംഘർഷത്തിൽ പ്രവേശിക്കുന്നതിനേക്കാൾ പ്രധാനം അതിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാനുള്ള മാർഗ്ഗമുണ്ടായിരിക്കുക എന്നതാണെന്ന് ഓർമ്മിപ്പിച്ചു.
ഇറാനിലെ ഭരണനേതൃത്വവും പ്രത്യേകിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) പ്രതീക്ഷിച്ചതിലും ശക്തമാണെന്നും അവർ വളരെ തന്ത്രപരമായാണ് വിലപേശലുകൾ നടത്തുന്നതെന്നും ചാൻസലർ നിരീക്ഷിച്ചു. യുദ്ധം ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും വലിയ സാമ്പത്തിക നഷ്ടമാണ് രാജ്യം നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള എണ്ണ വിതരണത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ പാത സുരക്ഷിതമാക്കാൻ മൈൻസ്വീപ്പറുകളെ വിന്യസിക്കാൻ ജർമ്മനി തയ്യാറാണെങ്കിലും, അത് യുദ്ധം അവസാനിച്ചാൽ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആണവായുധ ഭീഷണികളെക്കുറിച്ച് ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ ആശങ്ക പ്രകടിപ്പിച്ചു. സഖ്യകക്ഷികൾക്ക് നേരെയുള്ള ഭീഷണികൾ നിലനിൽക്കുന്നിടത്തോളം ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ആവശ്യമാണെന്ന് യുഎൻ യോഗത്തിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു. ഇറാൻ യുദ്ധവും പ്രാദേശിക അസ്ഥിരതയും യൂറോപ്പിലാകെ ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ, ആണവ പ്രതിരോധ മേഖലയിൽ സഹകരണം ഉറപ്പാക്കാൻ ഫ്രാൻസും ജർമ്മനിയും ചർച്ചകൾ ഊർജിതമാക്കിയിട്ടുണ്ട്.



