മോസ്കോ: ഇറാനിലെ ആണവനിലയങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ സൈനിക നീക്കം അന്താരാഷ്ട്ര ആണവ നിർവ്യാപന കരാറുകളുടെ നഗ്നമായ ലംഘനമാണെന്ന് റഷ്യ. ‘അത്യന്തം അപകടകരവും സമാനതകളില്ലാത്തതുമായ’ ഈ നടപടി ആഗോള സുരക്ഷാ ക്രമത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ പ്രത്യേക ദൂതൻ ആൻഡ്രി ബെലോസോവ് മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയെ മറികടന്ന് നടത്തിയ ഈ ആക്രമണത്തെക്കുറിച്ച് തിങ്കളാഴ്ച ന്യൂയോർക്കിൽ ആരംഭിക്കുന്ന ആണവ നിർവ്യാപന കരാർ സമ്മേളനത്തിൽ റഷ്യ ഔദ്യോഗികമായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ വാർത്താ ഏജൻസിയായ ആർ.ഐ.എയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബെലോസോവ് നിലപാട് വ്യക്തമാക്കിയത്. ഒരു ആണവായുധ രാജ്യം (അമേരിക്ക), എൻ.പി.ടി കരാറിനെ പരസ്യമായി അവഗണിക്കുന്ന മറ്റൊരു രാജ്യവുമായി (ഇസ്രായേൽ) ചേർന്ന് നടത്തിയ ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാൻ്റെ ആണവനിലയങ്ങൾക്ക് നേരെയുള്ള ബോംബാക്രമണം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ അധികാരത്തെയും വിശ്വാസ്യതയെയും തകർക്കുന്നതാണ്. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം വികസിപ്പിക്കാനുള്ള ഒരു രാജ്യത്തിൻ്റെ അവകാശത്തെയാണ് ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്. ഈ നീക്കം എൻ.പി.ടി ചട്ടക്കൂടിനുള്ളിലെ സഹകരണത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും റഷ്യൻ പ്രതിനിധി കൂട്ടിച്ചേർത്തു. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണം മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.



