തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് (ചൊവ്വാഴ്ച) മുതൽ ഏഴുദിവസത്തേക്ക് ഭാഗികമായി വൈദ്യുതി തടസ്സം അനുഭവപ്പെടുക. പവർഗ്രിഡ് കോർപ്പറേഷന്റെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറാണ് ഈ അപ്രതീക്ഷിത നിയന്ത്രണത്തിന് കാരണമായത്.
കോഴിക്കോട് 400 കെ.വി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻസ്ഫോമറിന്റെ 220 കെ.വി ബുഷിംഗിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് ആധാരം. ഇത് പരിഹരിക്കുന്നതിനായി ട്രാൻസ്ഫോമർ ഷട്ട്ഡൗൺ ചെയ്ത് അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. തകരാർ പൂർണ്ണമായും പരിഹരിക്കാൻ ഏഴുദിവസം വരെ കാലതാമസമുണ്ടാകുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ വൈദ്യുതി വിതരണത്തിൽ ഉണ്ടാകുന്ന കുറവ് പരിഹരിക്കാനാണ് നാല് ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ ഉപഭോക്താക്കൾ സഹകരിക്കണമെന്നും വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്നും കെഎസ്ഇബി അധികൃതർ അഭ്യർത്ഥിച്ചു. പ്രധാനമായും വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് സൂചന.



