തൃശൂർ: തളിക്കുളത്ത് കടലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി തിരമാലയിൽപ്പെട്ട് മരിക്കാനിടയായ സംഭവത്തിൽ, രക്ഷപ്പെട്ട മറ്റൊരു കുട്ടിയെ നാട്ടുകാരൻ കടലിൽ മുക്കി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മർദ്ദനത്തിനിരയായ വിദ്യാർത്ഥിയുടെ പിതാവ് തൃശൂർ ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകി. രക്ഷപ്പെട്ട അബ്ദുറഹ്മാന്റെ പിതാവ് തളിക്കുളം ത്രിവേണി പുതിയവീട്ടിൽ കാജാ മൊയ്തീനാണ് എസ്.പിക്ക് പരാതി നൽകിയത്. കഴിഞ്ഞ ശനിയാഴ്ച തളിക്കുളം തമ്പാൻകടവ് അറപ്പത്തോടിനു സമീപം കടലിൽ കുളിക്കുന്നതിനിടയിലാണ് തൃത്തല്ലൂർ കമല നെഹ്റു സ്കൂളിലെ വിദ്യാർത്ഥിയായ നാദിർഷാ തിരയിൽപ്പെട്ട് മുങ്ങിമരിച്ചത്. എന്നാൽ ഇതിന് പിന്നാലെയാണ് ഒപ്പമുണ്ടായിരുന്ന സഹപാഠിയായ അബ്ദുറഹ്മാനെ പ്രദേശവാസിയായ ഒരാൾ ക്രൂരമായി മർദ്ദിച്ചത്.
കുളിക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ട നാദിർഷാ കടലിൽ താണുപോവുകയായിരുന്നു. എന്നാൽ ഈ സമയം രക്ഷപ്പെട്ട അബ്ദുറഹ്മാനെ, സമീപത്ത് തൊപ്പി ധരിച്ചുനിന്നയാൾ കഴുത്തിൽ പിടിച്ച് കടലിൽ പലതവണ നിർദ്ദയം മുക്കിപ്പിടിച്ചു. കൂടാതെ കുട്ടിയുടെ ശരീരമാസകലം കൈകൊണ്ട് അടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. ക്രൂരമായ മർദ്ദനത്തെ തുടർന്ന് ബോധരഹിതനായ കുട്ടിയെ ആദ്യം തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃത്തല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പിതാവ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
മകനെ മർദ്ദിക്കാതെ അയാൾ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ നാദിർഷായുടെ വിലപ്പെട്ട ജീവൻ രക്ഷിക്കാമായിരുന്നുവെന്നും, മകനെ കടലിൽ മുക്കിക്കൊല്ലാൻ ശ്രമിക്കാതെ ഇരുന്നിരുന്നെങ്കിൽ അവിടെയുണ്ടായിരുന്നവർക്ക് കൂടി ചേർന്ന് നാദിർഷായെ കരയ്ക്കെത്തിക്കാൻ കഴിയുമായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. അതേസമയം, കുട്ടിക്ക് മർദ്ദനമേറ്റ സംഭവത്തിൽ നിസ്സാരമായ ജാമ്യമില്ലാ വകുപ്പുകൾ അല്ലാത്ത ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് വാടാനപ്പള്ളി പൊലീസ് നിലവിൽ കേസെടുത്തിട്ടുള്ളത്. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിക്കെതിരെ വധശ്രമത്തിന് (കൊലപാതകശ്രമത്തിന്) കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം റൂറൽ എസ്.പിയെ നേരിട്ട് സമീപിച്ചത്.



