വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാന്റെ പ്രധാന ആണവ നിലയങ്ങളിലൊന്നായി സംശയിക്കുന്ന ‘പിക്ക്ആക്സ് മൗണ്ടൻ’ കേന്ദ്രത്തിന് നേരെ ഉടൻ തന്നെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വളരെ വേഗത്തിലും കഠിനമായും ആയിരിക്കും യു.എസ് സേനയുടെ ആഘാതമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നതിനിടയിലാണ് യു.എസ് പ്രസിഡന്റിന്റെ ഈ പരസ്യ പ്രസ്താവന.
എന്നാൽ ട്രംപിന്റെ ഭീഷണിയെ നിസ്സാരമായി തള്ളിക്കളയാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി ഇറാൻ രംഗത്തെത്തി. ഇറാന്റെ ആണവ നിലയങ്ങൾക്കോ തന്ത്രപ്രധാന കേന്ദ്രങ്ങൾക്കോ നേരെ ആക്രമണം ഉണ്ടായാൽ ഗൾഫ് മേഖലയിലുടനീളം യുദ്ധം വ്യാപിപ്പിക്കുമെന്നും, പശ്ചിമേഷ്യയിലെ മുഴുവൻ യു.എസ് താവളങ്ങളും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാക്കി മാറ്റുമെന്നും ടെഹ്റാൻ മുന്നറിയിപ്പ് നൽകി. ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതോടെ മേഖലയിലെ യുദ്ധ ഭീതിയും ആശങ്കയും പുതിയ തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്.



