ന്യൂഡൽഹി: സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് മുഖ്യമന്ത്രിയെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ട സംഭവത്തിൽ വീണ്ടും വിശദീകരണവുമായി മെറ്റ. പോലീസോ കോടതിയോ സർക്കാരോ ആവശ്യപ്പെട്ടതിനെ തുടർന്നല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും, എ.ഐ സിസ്റ്റത്തിൽ വരുത്തിയ അപ്ഡേഷന്റെ ഭാഗമായുണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്നും മെറ്റ ആവർത്തിച്ചു. സംഭവത്തിൽ സർക്കാരിന്റെയോ മറ്റ് ഏജൻസികളുടെയോ ഇടപെടലോ സമ്മർദ്ദമോ ഉണ്ടായിട്ടില്ലെന്നും സൈബർ പോലീസിന് നൽകിയ മറുപടിയിൽ മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്ന പോസ്റ്റുകളും കാർഡുകളും അകാരണമായി അപ്രത്യക്ഷമായത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാരിന്റെ ഇടപെടൽ മൂലമാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്ന ആരോപണം ഉയർന്നുവെങ്കിലും, വിമർശനങ്ങൾ മുക്കാൻ സർക്കാർ ഇടപെട്ടിട്ടില്ലെന്നും പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിലെ കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് സംസ്ഥാന സൈബർ പോലീസ് ഔദ്യോഗികമായി വിശദീകരണം തേടിയപ്പോഴാണ് മെറ്റ സാങ്കേതിക തകരാർ സ്ഥിരീകരിച്ചതും, നീക്കം ചെയ്യപ്പെട്ട പോസ്റ്റുകളെല്ലാം പൂർണ്ണമായും പുനഃസ്ഥാപിച്ചതും.



