ടെഹ്‌റാൻ: ഒമാനുമായി താത്കാലിക ചരക്ക് ഗതാഗത ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നുകൊടുക്കില്ലെന്നും സൈനികമായി ജലപാത അടഞ്ഞ നിലയിൽ തന്നെ തുടരുമെന്നും ഇറാന്റെ വിദേശകാര്യ ഉപമന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി. ധാരണാപത്ര പ്രകാരമുള്ള മുൻ വാഗ്ദാനങ്ങൾ അമേരിക്ക പൂർണ്ണമായി പാലിച്ചാൽ മാത്രമേ ജലപാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാനുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഏഴ് നോട്ടിക്കൽ മൈൽ വീതിയുള്ള താത്കാലിക ഗതാഗത പാതയ്ക്കാണ് തത്വത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്. ഇതിലൂടെ വാണിജ്യ കപ്പലുകൾക്ക് മാത്രമായിരിക്കും പ്രവേശനം.
പേർഷ്യൻ ഉൾക്കടലിലേക്കുള്ള പ്രവേശന പാത ഇറാന്റെ സമുദ്ര അതിർത്തിക്കുള്ളിലൂടെയും, പുറത്തേക്കുള്ള പാത ഒമാന്റെ അതിർത്തിയിലൂടെയുമായിരിക്കും ക്രമീകരിക്കുക. അടുത്ത 30 മുതൽ 60 ദിവസത്തിനുള്ളിൽ സ്ഥിരം പാതയെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ നടക്കും. എന്നിരുന്നാലും, ജലപാത പൂർണ്ണമായി തുറക്കാൻ അമേരിക്ക സൈനിക ഉപരോധം അവസാനിപ്പിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.



