ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച വിഷയത്തിൽ നടത്തിയ പരാമർശത്തിൽ തനിക്കെതിരെ കേസ് എടുത്ത നടപടിയെ പരിഹസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. തനിക്കെതിരെയുള്ള കേസുകൾ നെഞ്ചിലെ മെഡലുകൾ പോലെയാണെന്നും കേസുകൾ രജിസ്റ്റർ ചെയ്തുകൊണ്ടേയിരുന്നാൽ മെഡലുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദളിതരെക്കുറിച്ചുള്ള തന്റെ പ്രസംഗങ്ങളുടെയും തനിക്കെതിരെയെടുത്ത കേസുകളുടെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.
മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ നടന്ന ശുദ്ധീകരണ ചടങ്ങിനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ദളിതരെ അപമാനിക്കുന്നതും ജാതീയ അധിക്ഷേപമുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് അമിത് കുമാർ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തത്. എന്നാൽ ഓഗസ്റ്റ് 10-ന് ഹൽദ്വാനിയിലെ രാംലീലാ മൈതാനത്ത് വെച്ച് നടന്ന തൊട്ടുകൂടായ്മയ്ക്കും ശുദ്ധീകരണ ചടങ്ങിനുമെതിരെ പോലീസ് ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കേസെടുത്ത നടപടി ഇരട്ടത്താപ്പാണെന്നും കള്ളൻ കള്ളനെന്ന് വിളിക്കുന്നത് പോലെയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കോൺഗ്രസ് നേതാവ് ജയറാം രമേശും രൂക്ഷമായി വിമർശിച്ചു.



