കൊച്ചി: എറണാകുളം അങ്കമാലി കറുകുറ്റി പള്ളിയങ്ങാടിയിലെ വാടകവീട്ടിൽ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം സ്വദേശിനി ഫ്ലോറൻസി (36) ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്.നഗ്നമായ നിലയിലുള്ള മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടുപരിസരത്ത് നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
നാല് മാസം മുൻപാണ് ഫ്ലോറൻസ് ഈ വീട്ടിൽ ഒറ്റയ്ക്ക് വാടകയ്ക്ക് താമസം തുടങ്ങിയത്.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ വീടിന്റെ പിൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.



