കോഴിക്കോട്: കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകുന്ന അന്വേഷണ റിപ്പോർട്ടുകളിലും നോട്ടീസുകളിലും ഏത് സർക്കാരാണെങ്കിലും നിയമപരമായ തുടർനടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് മന്ത്രി കെ. മുരളീധരൻ. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ദുരുപയോഗത്തെയും നീക്കങ്ങളെയും കോൺഗ്രസ് ശക്തമായി എതിർക്കുമ്പോഴും, നിയമനടപടികളിൽ നിന്നോ അന്വേഷണങ്ങളിൽ നിന്നോ ഒളിച്ചോടുന്ന പാരമ്പര്യം പാർട്ടിക്ക് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചപ്പോൾ അവർ അന്വേഷണ ഏജൻസിക്ക് മുന്നിൽ നേരിട്ടെത്തി പൂർണ്ണമായി സഹകരിക്കുകയും ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. സോണിയാ ഗാന്ധി അസുഖബാധിതയായി ആശുപത്രിയിൽ കഴിയുമ്പോഴും ഇ.ഡി അവരെ വിളിച്ചുവരുത്തി ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. അന്നൊക്കെ ഏജൻസിക്ക് മുന്നിൽ നേരിട്ടെത്തി കാര്യങ്ങൾ വ്യക്തമാക്കുകയാണ് അവർ ചെയ്തത്. അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി അടിച്ചോടിക്കുന്ന ശീലം കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിൽ ഗൾഫിൽ ബിസിനസ് തുടങ്ങാൻ വേണ്ടിയാണ് മുൻകൂട്ടി സംവിധാനങ്ങളുണ്ടാക്കിയതെന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെയും അദ്ദേഹം പരിഹസിച്ചു. പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ ഗൾഫിൽ ബിസിനസ് തുടങ്ങാനുള്ള പ്ലാൻ മുൻകൂട്ടി ഉണ്ടാക്കിയതാണെങ്കിൽ അതിൽ അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുസമൂഹത്തിൽ വലിയ വേദവാക്യം പ്രസംഗിക്കുന്ന ചില വിദ്വാന്മാരുടെ പക്കൽ ബെവ്കോയിൽ (BEVCO) ഉള്ളതിനേക്കാൾ വലിയ മദ്യശേഖരമുണ്ടെന്നും സത്യങ്ങൾ ഒന്നൊന്നായി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും തട്ടിപ്പുകളും മറച്ചുവെക്കാനുള്ള മറയായി മാധ്യമധർമ്മത്തെ മാറ്റരുതെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.



