ബംഗളുരു: റോയൽ ചലഞ്ചേഴ്‌സിന്റെ മാർക്കറ്റിംഗ് മേധാവി നിഖിൽ സോസലെ അറസ്റ്റിൽ. ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ബംഗളുരു വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
ബംഗളുരു ദുരന്തവുമായി ബന്ധപ്പെട്ടുള്ള ആദ്യ അറസ്റ്റാണിത്. ആർസിബി അധികൃതരുടെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾക്ക് വ്യാഴാഴ്‌ച രാത്രി ചേർന്ന മന്ത്രി സഭായോഗം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
അപകടവുമായി ബന്ധപ്പെട്ട് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ പോലീസ് കേസെടുത്തിരുന്നു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎൻഎ എന്ന ഇവെന്റ്റ് മാനേജ്‌മെന്റ് കമ്മിറ്റിക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്, ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്ടറി പരേഡിൽ പങ്കെടുക്കാനെത്തിയ നിരവധി പേർ തിക്കിലും തിരക്കിലും പെടുകയായിരുന്നു.



