തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികൾ നിയമസഭക്ക് മുന്നിൽ നിരാഹാരമിരിക്കും. കുറ്റാരോപിതരായ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ പ്രതിപക്ഷം സഭക്ക് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹമിരിക്കും.എംഎൽഎമാരായ എകെഎം അഷ്റഫും ടിജെ സനീഷുമായിരിക്കും സത്യാഗ്രഹമിരിക്കുക. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പോലിസ് മർദ്ദനങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് വിഡി സതീശൻ സഭയിലുന്നയിച്ചത്. പേരൂർക്കട വ്യാജ മോഷണക്കേസ് അടക്കം നിരവധി വിഷയങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ദളിത് യുവതിയോട് കക്കൂസിലെ വെള്ളം കുടിക്കാൻ ആവശ്യപ്പെട്ട നാണം കെട്ട പോലീസാണിവിടെയുള്ളത്. അന്തിക്കാട് തോർത്തിൽ കരിക്ക് വെച്ചാണ് ഇടിച്ചത്. ഇവൻ ആക്‌ഷൻ ഹീറോ ബിജുവാണോ? ഡിവൈഎഫ്ഐക്കാരെ തല്ലിക്കൊന്ന പോലീസിനെയാണ് ഭരണപക്ഷം ന്യായീകരിച്ചു സംസാരിച്ചത്. ടി പി വധക്കേസ് പ്രതികൾക്ക് വരെ പോലീസ് മദ്യം വാങ്ങിച്ചു നൽകി. ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്നും പ്രതിപക്ഷനേതാവ് മുഖ്യമന്ത്രീയെ ഓർമ്മിപിപ്പിച്ചു.