ഗാസ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്‌തീൻ കർഷകർക്കൊപ്പം ഒലീവ് വിളവെടുപ്പിൽ പങ്കുചേരാൻ എത്തിയ രണ്ട് അമേരിക്കൻ ജൂത വനിതാ സന്നദ്ധപ്രവർത്തകരെ നാടുകടത്താൻ ഇസ്രായേൽ ഉത്തരവിട്ടു. ഇസ്രായേലിലെയും ഫലസ്‌തീനിലെയും മനുഷ്യാവകാശ പ്രവർത്തനങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് ഈ നടപടിയെന്ന് സന്നദ്ധപ്രവർത്തകർക്ക് സൗകര്യമൊരുക്കിയ എൻ.ജി.ഒ.കൾ ആരോപിച്ചു.
വടക്കൻ വെസ്റ്റ് ബാങ്കിലെ ബൂറിൻ ഗ്രാമത്തിൽ ഒലീവ് തോട്ടങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് അമേരിക്കൻ വനിതകൾ ഉൾപ്പെടെ 11 വളണ്ടിയർമാരെയാണ് ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തത്. ഒലീവ് വിളവെടുപ്പിനായി ഫലസ്‌തീനികൾ സാധാരണയായി ഉപയോഗിക്കുന്ന ഈ പ്രദേശം സൈനിക മേഖലയായി ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് സന്നദ്ധപ്രവർത്തകർ ബദൽ വഴി തേടിയെത്തിയത്.
കസ്റ്റഡിയിലെടുത്ത ഇസ്രായേലി വളണ്ടിയർമാരെ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. എന്നാൽ, അമേരിക്കൻ ജൂത വനിതകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വളണ്ടിയർമാരെ നാടുകടത്താനുള്ള തീരുമാനം അവരെ അറിയിക്കുകയായിരുന്നു.
വെസ്റ്റ് ബാങ്കിലെ കർഷകർക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങളും വിളവെടുപ്പ് തടസ്സപ്പെടുത്തുന്നതും തടയാൻ അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകരും ഇസ്രായേലികളും ചേർന്ന് ‘പ്രൊട്ടക്റ്റീവ് എസ്‌കോർട്ട്’ എന്ന രീതി ഉപയോഗിക്കാറുണ്ട്.
നിലവിലെ വിളവെടുപ്പ് സീസണിൽ ഫലസ്‌തീൻ കർഷകർക്കെതിരെയും വളണ്ടിയർമാർക്കെതിരെയും നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എട്ട് ആക്രമണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്‌തിട്ടും ആക്രമണകാരികളെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.



