മലപ്പുറം: എടക്കരയിൽ ഹണി ട്രാപ്പിൽ കുടുങ്ങിയതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ അയൽവാസിയായ യുവതിയും ഭർത്താവും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. മലപ്പുറം എടക്കര പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിലാണ് അയൽവാസിയായ സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീൺ, മഹേഷ് എന്നിവർ അറസ്റ്റിലായത്.
കടം വാങ്ങിയ പണം തിരികെ നൽകാനെന്ന വ്യാജേന അയൽവാസിയായ സിന്ധു രതീഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നുവെന്ന് രതീഷിന്റെ കുടുംബം ആരോപിച്ചിരുന്നു. വീട്ടിൽ വെച്ച് ബലം പ്രയോഗിച്ച് രതീഷിനെ നഗ്നനാക്കുകയും, വിവസ്ത്രനായി നിൽക്കുന്ന രതീഷിനൊപ്പം സിന്ധു നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.
ഈ ഫോട്ടോ പുറത്തുവിടാതിരിക്കാൻ സംഘം രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം ലഭിക്കില്ലെന്ന് മനസ്സിലായതോടെ സംഘം ഈ ഫോട്ടോ രതീഷിന്റെ സ്‌കൂൾ ഗ്രൂപ്പിലേക്കും ഭാര്യക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകി. ഈ മനോവിഷമത്തിലാണ് 2024 ജൂൺ 11-ന് രതീഷ് വീട്ടിൽ തൂങ്ങി മരിച്ചത്. രതീഷിന്റെ അമ്മയും ഭാര്യയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു പ്രതികളെയും അറസ്റ്റ് ചെയ്തത്.



