റിയാദ്: സൗദിയിലെ ലൈസൻസുള്ള വ്യാവസായിക സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന സാമ്പത്തിക ലെവി പൂർണ്ണമായും നിർത്തലാക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നൽകിയത്. നേരത്തെ താൽക്കാലികമായി നൽകിയിരുന്ന ഈ ഇളവാണ് ഇപ്പോൾ സ്ഥിരമാക്കി ഉത്തരവിറക്കിയിരിക്കുന്നത്.
സൗദിയുടെ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വ്യവസായ മേഖലയെ ശാക്തീകരിക്കാനും ആഗോളതലത്തിൽ അവയുടെ മത്സരക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള നിർണ്ണായക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പുതിയ തീരുമാനത്തിലൂടെ വ്യവസായ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയുന്നത് രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് ഭരണകൂടം വ്യക്തമാക്കി.



