മൈസൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി കെഎല്‍ 15 എ 2444 എന്ന സ്വിഫ്റ്റ് ബസിന് മൈസൂരു നഞ്ചൻകോടിന് സമീപം വെച്ച് തീപിടിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. ബസിനുള്ളിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ബസിലുണ്ടായിരുന്ന 44 യാത്രക്കാരും പരിക്കേൽക്കാതെ സുരക്ഷിതരായി പുറത്തെത്തി.
തീ നിയന്ത്രിക്കാൻ കഴിയുന്നതിലും വേഗത്തിൽ പടർന്നതിനാൽ ബസ് പൂർണ്ണമായും കത്തിനശിച്ചു. നഞ്ചൻകോട് ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. അപകടത്തിൽപ്പെട്ട യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ സുൽത്താൻ ബത്തേരിയിൽ എത്തിച്ചു. സാങ്കേതിക തകരാറാണോ അതോ ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തത്തിന് കാരണമെന്ന് കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



