കോഴിക്കോട്: താമരശ്ശേരിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടിമയായ പ്രതി, യുവതിയുടെ കൈകാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേൽപ്പിച്ചു. പരിക്കേറ്റ യുവതി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും ലിവിങ് ടുഗദർ ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നേരത്തെ വീട്ടിൽ ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയച്ചതിന് പിന്നാലെ ഇയാൾ കൂടുതൽ അക്രമാസക്തനായി മടങ്ങിയെത്തുകയായിരുന്നു. ലഹരിക്ക് അടിമയായ ഇയാൾ തന്നെയും സ്വന്തം മാതാവിനെയും നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ആദ്യഘട്ടത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണം ഉയരുന്നുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.



