തിരുവനന്തപുരം: ക്രിസ്മസ് പ്രാർഥനകൾക്കായി കുടുംബം പള്ളിയിൽ പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് വൻ കവർച്ച. കാട്ടാക്കട കൊറ്റംകുഴി സ്വദേശി ഷൈൻ കുമാറിന്റെ വീട്ടിലാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 60 പവനിലധികം സ്വർണ്ണാഭരണങ്ങളാണ് മോഷ്ടാക്കൾ അപഹരിച്ചത്.
ബുധനാഴ്ച രാത്രി ഷൈൻ കുമാറും കുടുംബവും ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകടന്ന കവർച്ചാ സംഘം അലമാരകളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മുഴുവൻ കൈക്കലാക്കുകയായിരുന്നു.
പള്ളിയിൽ നിന്ന് ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാരാണ് വാതിൽ തകർന്നു കിടക്കുന്നത് ആദ്യം ശ്രദ്ധിച്ചത്. അകത്ത് നടത്തിയ പരിശോധനയിലാണ് വൻ തുകയുടെ സ്വർണ്ണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ കാട്ടാക്കട പോലീസിൽ വിവരമറിയിക്കുകയും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
ആസൂത്രിതമായ നീക്കമാണ് ഈ കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.



