ബെംഗളൂരു: ബെംഗളൂരുവിലെ യെലഹങ്കയിൽ മുന്നൂറോളം വീടുകൾ പൊളിച്ചുനീക്കിയ കർണാടക സർക്കാരിന്റെ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ‘ബുൾഡോസർ നീതി’ക്ക് സമാനമായ രീതിയിൽ ദരിദ്ര കുടുംബങ്ങളെ കൊടും തണുപ്പിൽ തെരുവിലിറക്കിയ നടപടിക്കെതിരെ കോൺഗ്രസ് കേന്ദ്ര നേതൃത്വം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടത്. കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിയായിരുന്നു ഇതെന്നാണ് സർക്കാർ നൽകുന്ന പ്രാഥമിക വിശദീകരണം.
അതേസമയം, ദശാബ്ദങ്ങളായി താമസിച്ച് വന്നിരുന്ന മുസ്ലീം ന്യൂനപക്ഷ കുടുംബങ്ങളെ മുന്നറിയിപ്പില്ലാതെ ഒഴിപ്പിച്ചത് വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ നടപടിയെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ബി.ജെ.പിയുടെ അതേ വിദ്വേഷ രാഷ്ട്രീയം കോൺഗ്രസും പിന്തുടരുന്നുവെന്നാരോപിച്ച് ഇടത് സംഘടനകളും എസ്.ഡി.പി.ഐ പോലുള്ള പ്രസ്ഥാനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. ഫക്കീർ കോളനി, വാസിം ലേഔട്ട് എന്നിവിടങ്ങളിലുണ്ടായ ഈ കുടിയൊഴിപ്പിക്കൽ പാർട്ടിക്ക് ദേശീയതലത്തിൽ തന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.



