ന്യൂഡൽഹി: ബിജെപി ഭരണകൂടത്തെ ‘ഭ്രഷ്ട് ജനതാ പാർട്ടി’ (അഴിമതിക്കാരുടെ പാർട്ടി) എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ‘ഇരട്ട എഞ്ചിൻ സർക്കാരുകൾ’ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ പൊതുമുതൽ തന്റെ സുഹൃത്തുക്കളായ കോർപ്പറേറ്റുകൾക്ക് കൈമാറാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷക പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബിജെപി വർഗീയത ആയുധമാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
മഹാരാഷ്ട്രയിലെയും മറ്റ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും വികസന മുരടിപ്പിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. ഇരട്ട എഞ്ചിൻ സർക്കാരുകൾ എന്നത് വെറുമൊരു പരസ്യം മാത്രമാണെന്നും യഥാർത്ഥത്തിൽ അവ അഴിമതിയുടെ എഞ്ചിനുകളാണെന്നും അദ്ദേഹം പരിഹസിച്ചു. സാധാരണക്കാരുടെ പോക്കറ്റിൽ നിന്ന് പണമെടുത്ത് സമ്പന്നരുടെ ഖജനാവ് നിറയ്ക്കുന്ന നയമാണ് കേന്ദ്ര സർക്കാർ തുടരുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന ബിജെപിയുടെ ഈ ‘ഭ്രഷ്ട്’ ഭരണത്തിന് ജനങ്ങൾ ഉടൻ മറുപടി നൽകുമെന്നും രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു.



