പാലക്കാട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസിൽ അറസ്റ്റിലായി. മൂന്നാമതൊരു യുവതി നൽകിയ പീഡന പരാതിയിലാണ് പത്തനംതിട്ടയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച അർധരാത്രി 12.30-ഓടെ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്നായിരുന്നു നാടകീയമായ പോലീസ് നീക്കം. ബലാത്സംഗം, ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വിദേശത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് നടപടി.
അന്വേഷണ സംഘം വീഡിയോ കോൺഫറൻസ് വഴി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്. സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിന്റെ മേൽനോട്ടത്തിൽ അതീവ രഹസ്യമായിട്ടായിരുന്നു നീക്കങ്ങൾ. ആദ്യത്തെ രണ്ട് കേസുകളിൽ രാഹുലിന് ഹൈക്കോടതിയിൽ നിന്നും വിചാരണ കോടതിയിൽ നിന്നും നിയമ പരിരക്ഷ ലഭിച്ചിരുന്നുവെങ്കിലും, പുതിയ പരാതിയിൽ പോലീസ് പഴുതടച്ച തെളിവുകൾ ശേഖരിച്ചതായാണ് വിവരം. നിലവിൽ ചോദ്യം ചെയ്യൽ തുടരുന്ന രാഹുലിനെ ഉടൻ തന്നെ തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.



