ജിദ്ദ: ജിദ്ദയിലെ മത്സ്യവിപണന കേന്ദ്രങ്ങളിൽ സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിൽ ഒരു ടണ്ണിലധികം (ആയിരത്തിലധികം കിലോ) പഴകിയ മത്സ്യം പിടിച്ചെടുത്തു. ജിദ്ദ സെൻട്രൽ ഫിഷ് മാർക്കറ്റ്, കോൾഡ് സ്റ്റോറേജുകൾ, മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഉപയോഗശൂന്യമായ മത്സ്യം വിൽപനയ്ക്ക് വെച്ചതായും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചതായും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
പിടിച്ചെടുത്ത മത്സ്യങ്ങളിൽ വലിയൊരു ഭാഗം മനുഷ്യോപയോഗത്തിന് അനുയോജ്യമല്ലാത്തതിനാൽ ഉടൻ തന്നെ നശിപ്പിച്ചു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തുകയും നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് മക്ക പ്രവിശ്യാ മന്ത്രാലയ ഡയറക്ടർ എഞ്ചിനീയർ വലീദ് അൽ ദഗീസ് അറിയിച്ചു. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.



