കീവ്: ഉക്രൈനിലെ ഹർകീവ് മേഖലയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും അവരുടെ പിതാവും കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ധന ഡിപ്പോ തകരുകയും പ്രദേശത്തെ വീടുകളിലേക്ക് തീ പടരുകയുമായിരുന്നു. കൊല്ലപ്പെട്ട കുട്ടികളിൽ ഒരാൾക്ക് ഏഴ് വയസ്സും രണ്ടാമത്തെയാൾക്ക് നാല് വയസ്സും മൂന്നാമത്തെയാൾക്ക് വെറും പത്ത് മാസം മാത്രമായിരുന്നു പ്രായം. ഇവരുടെ മൃതദേഹങ്ങൾ വീടിനുള്ളിൽ നിന്നാണ് കണ്ടെടുത്തത്. കുട്ടികളുടെ അമ്മ ഗുരുതരമായ പൊള്ളലുകളോടെ ചികിത്സയിലാണ്.
ആക്രമണത്തെത്തുടർന്ന് പ്രദേശത്തെ പതിനഞ്ചോളം വീടുകൾ പൂർണ്ണമായും കത്തിയമർന്നു. ഇന്ധന ഡിപ്പോയിൽ നിന്നുണ്ടായ ചോർച്ചയാണ് തീ അതിവേഗം പടരാൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു. ഉക്രൈന്റെ ഊർജ്ജ-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് ഉക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കി പ്രതികരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച അദ്ദേഹം, സാധാരണക്കാരുടെ ജീവൻ അപഹരിക്കുന്ന ഇത്തരം നടപടികൾക്ക് റഷ്യ കനത്ത വില നൽകേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീയണയ്ക്കുകയും പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.



