പാലക്കാട്: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എം.പി. മന്ത്രിയുടെ കഴുത്തിന് പരിക്ക് പറ്റിയെന്ന് പറയുന്ന സാഹചര്യത്തിൽ, അത് ചെയ്തത് മന്ത്രിയുടെ ഗൺമാനാണെങ്കിൽ ആ ഗൺമാന്റെ വീട്ടിലാണ് പോലീസ് നടപടി സ്വീകരിക്കേണ്ടതെന്നും അല്ലാതെ കെ.എസ്.യു പ്രവർത്തകരുടെ വീടല്ല തകർക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ സംഭവങ്ങളിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ കഴുത്തിന് പരിക്കേൽപ്പിച്ചത് പ്രതിഷേധക്കാരാണെന്ന വാദം പച്ചക്കള്ളമാണെന്നും, ദൃശ്യങ്ങളിൽ മന്ത്രിയുടെ ഗൺമാനാണ് അവരെ ചേർത്തുപിടിക്കുന്നതായി കാണുന്നതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ഈ വിഷയത്തിൽ കെ.എസ്.യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറുണ്ടായ സംഭവം ഗൗരവകരമാണ്. സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാൻ ഇത്തരം നാടകങ്ങളും അക്രമങ്ങളും അഴിച്ചുവിടുകയാണ് സി.പി.എം ചെയ്യുന്നത്. ആരോഗ്യ മേഖലയിലെ തകർച്ചയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് മന്ത്രി പരിക്ക് അഭിനയിക്കുന്നതെന്നും ജനങ്ങളെ വിഡ്ഢികളാക്കാൻ നോക്കരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.



