ദുബായ്/ലണ്ടൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ വീണ്ടും അജ്ഞാത ആക്രമണം. ബുധനാഴ്ച നടന്ന ആക്രമണങ്ങളിൽ ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്‌ലൻഡ് കപ്പൽ ഉൾപ്പെടെ മൂന്ന് കപ്പലുകൾക്ക് നേരെയാണ് പ്രൊജക്റ്റൈൽ (projectile) പ്രയോഗിച്ചത്. യുഎഇയിൽ നിന്ന് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന ‘മയൂരി നാരീ’ (Mayuree Naree) എന്ന തായ് കപ്പലിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്.
ഒമാന് വടക്ക് 11 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. പ്രൊജക്റ്റൈലുകൾ പതിച്ചതിനെത്തുടർന്ന് കപ്പലിൽ വലിയ തോതിൽ തീപിടുത്തമുണ്ടായി. ഇതോടെ കപ്പലിലെ ഭൂരിഭാഗം ജീവനക്കാരെയും സുരക്ഷാ ഏജൻസികൾ ഒഴിപ്പിച്ചു. 23 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ നിന്ന് 20 പേരെ ഒമാൻ നാവികസേന സുരക്ഷിതമായി മാറ്റി. ബാക്കിയുള്ള മൂന്ന് ജീവനക്കാർ കപ്പലിലെ തീ നിയന്ത്രിക്കാനും മറ്റുമായി അവിടെത്തന്നെ തുടരുകയാണെന്ന് തായ്‌ലൻഡ് നാവികസേന അറിയിച്ചു. പുക ഉയരുന്ന കപ്പലിന്റെ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
മയൂരി നാരീയ്ക്ക് പുറമെ, യുഎഇ തീരത്ത് വെച്ച് ഒരു കണ്ടെയ്‌നർ കപ്പലിനും മറ്റൊരു ചരക്ക് കപ്പലിനും നേരെ സമാനമായ ആക്രമണങ്ങൾ നടന്നതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച ശേഷം മേഖലയിൽ ആക്രമിക്കപ്പെടുന്ന കപ്പലുകളുടെ എണ്ണം 14 ആയി ഉയർന്നു. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഈ പാതയിലെ ആക്രമണങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്ധന ലഭ്യതയെയും വ്യാപാരത്തെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്



