24.3 C
Saudi Arabia
Wednesday, April 1, 2026
spot_img

ബി.ജെ.പി ഡീലും എസ്.ഡി.പി.ഐ വിവാദവും; തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിർണ്ണായക ഘട്ടത്തിൽ സി.പി.എം പ്രതിരോധത്തിൽ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, ബി.ജെ.പി ഡീൽ ആരോപണവും എസ്.ഡി.പി.ഐ പിന്തുണയുമായി ബന്ധപ്പെട്ട വിവാദങ്ങളും സി.പി.എമ്മിനെ അപ്രതീക്ഷിത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഒരുവശത്ത് കോൺഗ്രസ് ഉയർത്തുന്ന ‘ബി.ജെ.പി-സി.പി.എം അവിശുദ്ധ ബന്ധം’ ചർച്ചയാകുമ്പോൾ, മറുവശത്ത് എസ്.ഡി.പി.ഐയുടെ പിന്തുണയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലെ അവ്യക്തമായ നിലപാടുകളും നേതാക്കളുടെ വ്യത്യസ്തമായ വിശദീകരണങ്ങളുമാണ് പ്രതിസന്ധി വർദ്ധിപ്പിക്കുന്നത്.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് ബി.ജെ.പി-സി.പി.എം ഡീലിന്റെ വ്യക്തമായ തെളിവാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. രാഹുൽ ഗാന്ധി തന്റെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ കേന്ദ്ര ഏജൻസികളുടെ പക്ഷപാതവും സ്വർണ്ണക്കൊള്ള വിഷയവും ആവർത്തിക്കുന്നത് ഭരണപക്ഷത്തിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ വിഷയത്തിലുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ രോഷത്തോടെയാണ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്.

അതേസമയം, എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തിന് സി.പി.എം നേതൃത്വം നൽകുന്ന വൈരുദ്ധ്യമുള്ള മറുപടികൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസിന് ധൈര്യമുണ്ടോ എന്ന് എം.വി. ഗോവിന്ദൻ തിരിച്ചടിച്ചപ്പോൾ, പിന്തുണയ്ക്കുന്ന സംഘടനകളോട് വോട്ട് വേണ്ടെന്ന് പറയുന്നത് അപ്രായോഗികവും മൗഢ്യവുമാണെന്നായിരുന്നു എം.എ. ബേബിയുടെ നിലപാട്.

വോട്ട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നേമത്ത് എൽ.ഡി.എഫിനെ പിന്തുണച്ചതെന്ന എസ്.ഡി.പി.ഐയുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രി തള്ളിയെങ്കിലും, പ്രാദേശികമായി വോട്ട് ചോദിച്ചിട്ടുണ്ടെന്ന് എസ്.ഡി.പി.ഐ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് ആദ്യം പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിന്നീട് നിലപാട് മാറ്റിയതും ഈ വിഷയത്തിൽ ഇടതുമുന്നണി നേരിടുന്ന രാഷ്ട്രീയ സമ്മർദ്ദത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.

 

 

Related Articles

- Advertisement -spot_img

Latest Articles