ഫിലാഡൽഫിയ: കനത്ത ഇടിമിന്നലിനെത്തുടർന്ന് നാല് മണിക്കൂറോളം നീണ്ടുപോയ ഗ്രൂപ്പ് ‘ഐ’ പോരാട്ടത്തിൽ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ ഇടംനേടി. ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ഉസ്മാൻ ഡെംബെലെയാണ് മൂന്നാം ഗോൾ സ്വന്തമാക്കിയത്. ഇതോടെ ടൂർണമെന്റിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഫ്രാൻസ് 6 പോയിന്റുമായി ഗ്രൂപ്പിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയുടെ പതിനാലാം മിനിറ്റിൽ തന്നെ എംബാപ്പെയിലൂടെ ഫ്രാൻസ് ലീഡ് എടുത്തിരുന്നു. എന്നാൽ ആദ്യ പകുതിക്ക് ശേഷം ഫിലാഡൽഫിയ പ്രദേശത്തുണ്ടായ ശക്തമായ ഇടിമിന്നലും മോശം കാലാവസ്ഥയും കാരണം കളി രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഏറെ വൈകിയാണ് രണ്ടാം പകുതി ആരംഭിക്കാനായത്. കളി പുനരാരംഭിച്ച ശേഷവും ഫ്രഞ്ച് പട ആക്രമണം തുടർന്നു. 54-ാം മിനിറ്റിൽ എംബാപ്പെ തന്റെ രണ്ടാം ഗോളും 66-ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെ മൂന്നാം ഗോളും നേടി ഫ്രാൻസിന്റെ വിജയം പൂർത്തിയാക്കുകയായിരുന്നു. മത്സരത്തിൽ ഫ്രാൻസിന്റെ മിഷേൽ ഒലീസ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കി.



