ലഖ്നോ: കുറ്റാരോപിതരുടെ സ്വത്തുക്കൾ ശിക്ഷാ നടപടിയെന്ന നിലയിൽ ബുൾഡോസർ ഉപയോഗിച്ച് വീട് പൊളിച്ചുനീക്കുന്ന നടപടിയിൽ അലഹബാദ് ഹൈക്കോടതി ബെഞ്ചിൽ ഭിന്നവിധി. കുറ്റാരോപിതരുടെ സ്വത്തുക്കൾ പൊളിക്കുന്നത് രണ്ട് വർഷത്തേക്ക് മരവിപ്പിക്കണമെന്ന ഹർജിയിലാണ് ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ബെഞ്ചിൽ ഭിന്നവിധി ഉണ്ടായത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത തീയതി മുതൽ രണ്ട് വർഷത്തേക്ക് പ്രതിയുടെ വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ നിർദ്ദേശിച്ചപ്പോൾ, അത്തരത്തിലൊരു സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സിദ്ധാർത്ഥ് നന്ദൻ വ്യക്തമാക്കി.
കുറ്റാരോപിതന്റെ താമസസ്ഥലം മുനിസിപ്പൽ നിയമങ്ങളുടെ ലംഘനമാണെന്ന പേരിൽ തിരക്കുപിടിച്ച് പൊളിച്ചുനീക്കുന്നത് എക്സിക്യൂട്ടീവ് വിവേചനാധികാരത്തിന്റെ പ്രതികാരപരമായ പ്രയോഗമാണെന്ന് ജൂലൈ 20-ന് പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസ് ശ്രീധരൻ നിരീക്ഷിച്ചു. “ഒരു പണിയാൻ ആളുകൾ തകർന്നുപോകുന്നു, എന്നാൽ മുഴുവൻ ജനവാസ കേന്ദ്രങ്ങളും കത്തിച്ചുകളയാൻ നിങ്ങൾക്ക് ഒരു ദയയുമില്ല” എന്ന അന്തരിച്ച പ്രശസ്ത ഉറുദു കവി ബഷീർ ബദറിന്റെ വരികൾ ഉദ്ധരിച്ച അദ്ദേഹം, അർത്ഥവത്തായ ഒരു ജനാധിപത്യത്തിൽ വ്യക്തിയുടെ അവകാശങ്ങൾ ഭരണകൂടത്തിന്റെ ശക്തിയിൽ നിന്ന് സംരക്ഷിക്കപ്പെടണമെന്ന് കൂട്ടിച്ചേർത്തു. എന്നാൽ നിശ്ചിത സമയപരിധി നിശ്ചയിക്കുന്നത് നിയമം നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്തുമെന്നായിരുന്നു ജസ്റ്റിസ് നന്ദന്റെ നിലപാട്.
പോക്‌സോ നിയമപ്രകാരവും മതപരിവർത്തന നിരോധന നിയമപ്രകാരവും ബന്ധുവിനെതിരെ കേസെടുത്തതിന് പിന്നാലെ, പൊലീസിന്റെ ഒത്താശയോടെ ആൾക്കൂട്ടം വീട് ആക്രമിച്ചുവെന്ന് കാണിച്ച് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. ഹർജിക്കാർക്കായി അഭിഭാഷകരായ ഷംസുദ്ദീൻ ഖാൻ, സയ്യിദ് അഹമ്മദ് ഫൈസാൻ, സഹീർ അസ്ഗർ എന്നിവർ ഹാജരായി. വിധിയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ശിക്ഷാ നടപടിയെന്ന നിലയിലുള്ള ഇത്തരം ഏകപക്ഷീയമായ പൊളിക്കലുകൾ നിയമവ്യവസ്ഥയുടെയും അധികാര വിഭജന തത്വത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് രണ്ട് ജഡ്ജിമാരും ഒരുപോലെ വ്യക്തമാക്കി. ഭാവിയിൽ കൃത്യമായ നിയമനടപടികൾ പാലിക്കാതെ വീടുകൾ പൊളിച്ചാൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്ന് ഭരണകൂടത്തിന് കോടതി മുന്നറിയിപ്പ് നൽകി. കെട്ടിട നിർമ്മാണ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട അധികാരികൾ അഴിമതിയും രാഷ്ട്രീയ സമ്മർദ്ദവും കാരണം ഇത്തരം അനധികൃത നിർമ്മാണങ്ങൾ ഉയർന്നു വരുമ്പോൾ ബോധപൂർവ്വം കണ്ണടയ്ക്കുകയാണെന്നും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.



