അമ്മാൻ/ജറൂസലം: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ, പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കാനും ജാഗ്രത പാലിക്കാനും സ്വന്തം പൗരന്മാർക്ക് കടുത്ത നിർദ്ദേശം നൽകി അമേരിക്കൻ എംബസികൾ. ഇരാന് നേരെ അമേരിക്ക തുടർച്ചയായ 13-ാം രാത്രിയിലും വ്യോമാക്രമണം നടത്തുകയും, കുവൈത്തിലെയും ജോർദാനിലെയും യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം അഴിച്ചുവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് അതീവ സുരക്ഷാ മുന്നറിയിപ്പ്.
ജോർദാൻ തലസ്ഥാനമായ അമ്മാനിലെയും ഇസ്രായേലിലെ ജറൂസലമിലെയും യു.എസ് എംബസികൾ എക്സിൽ പങ്കുവെച്ച പുതിയ സുരക്ഷാ കുറിപ്പുകളിലൂടെയാണ് ഈ താക്കീത് നൽകിയത്. പശ്ചിമേഷ്യക്ക് പുറത്തുള്ള മേഖലകളിലെ അമേരിക്കൻ നയതന്ത്ര കേന്ദ്രങ്ങൾ പോലും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇറാനും സഖ്യ സംഘടനകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അമേരിക്കൻ സ്ഥാപനങ്ങളെയും ബിസിനസുകളെയും ലക്ഷ്യമിട്ടേക്കാമെന്നും ജോർദാനിലെ യു.എസ് എംബസി ചൂണ്ടിക്കാട്ടി. വ്യോമപാതകൾ അടയ്ക്കുന്നതിനും വിമാന സർവീസുകൾ പെട്ടെന്ന് റദ്ദാക്കുന്നതിനുമുള്ള സാധ്യത മുന്നിൽക്കണ്ട് യാത്രക്കാർ തയ്യാറായിരിക്കണം. ജോർദാനിലുള്ള യു.എസ് സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്ന് പൗരന്മാർ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് നിർദ്ദേശമുണ്ട്.
അതേസമയം, ജറൂസലമിലെ യു.എസ് എംബസി തങ്ങളുടെ പൗരന്മാരോട് പരമാവധി ശ്രദ്ധ പുലർത്താനും ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടു. റോക്കറ്റ്, മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായാൽ തത്സമയ മുന്നറിയിപ്പുകൾ ലഭിക്കുന്നതിനായി ഇസ്രായേലിന്റെ ഔദ്യോഗിക പ്രതിരോധ ആപ്ലിക്കേഷൻ മൊബൈലുകളിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ എംബസി പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം അതിവേഗം വർദ്ധിച്ചുവരുന്നതിനാൽ പ്രാദേശിക ഭരണകൂടത്തിന്റെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അടിയന്തരമായി പിന്തുടരാനും അധികൃതർ അഭ്യർത്ഥിച്ചു.



