ജിസാൻ: സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലുള്ള അൽ തുവാൽ ഗവർണറേറ്റിൽ ഹൂതി ഭീകര സായുധസംഘം നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയാണ് ജനവാസ മേഖല ലക്ഷ്യമിട്ട് അതിർത്തി കടന്നുള്ള ആക്രമണം നടന്നത്. ഷെൽ പതിച്ചതിനെ തുടർന്ന് പ്രദേശത്തെ ഒരു പള്ളിക്കും സമീപത്തുള്ള നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ആക്രമണത്തെക്കുറിച്ചുള്ള വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും നിർദിഷ്ട സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
സാധാരണക്കാരെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി. സംഭവസ്ഥലത്ത് കൂടുതൽ സുരക്ഷാ തടസ്സങ്ങൾ നീക്കാനും തുടർനടപടികൾ ഏകോപിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.



