വാഷിംഗ്ടൺ: വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ നയതന്ത്ര ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും, താൻ ഭീഷണി മുഴക്കിയതുപോലെയുള്ള കൂറ്റൻ സൈനിക ആക്രമണം ഇറാനെതിരെ നടത്തേണ്ട സാഹചര്യം ഒരു പക്ഷെ വരില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ ആശയവിനിമയം നടക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയത്.
എന്നാൽ, ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ അമേരിക്കൻ സൈന്യം സർവ്വസജ്ജമായി നിലകൊള്ളുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ആക്രമണങ്ങൾ കടുപ്പിക്കുമെന്ന് മുൻദിവസങ്ങളിൽ കടുത്ത മുന്നറിയിപ്പ് നൽകിയ ശേഷമാണ് ട്രംപ് നിലപാട് ലളിതമാക്കി ചർച്ചകളുടെ സാധ്യത ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എങ്കിലും മേഖലയിൽ സൈനിക തയ്യാറെടുപ്പുകൾ നിലനിർത്തിക്കൊണ്ട് തന്നെയാണ് അമേരിക്ക ചർച്ചകളെ സമീപിക്കുന്നത്.



