വാഷിംഗ്ടൺ: ഹമാസിന്റെ നിരായുധീകരണവും ഇസ്രായേലിന്റെ പൂർണ്ണ സൈനിക പിന്മാറ്റവും ലക്ഷ്യമിടുന്ന പുതിയ നയതന്ത്ര രൂപരേഖ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേൽ ഗാസയിൽ നടത്തിയ പുതിയ ആക്രമണങ്ങൾ കടുത്ത ആശങ്ക ഉയർത്തുന്നതായി മുൻ യു.എസ് ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ മാർക്ക് ഫൈഫ്ലി. ഈ സമാധാന ചട്ടക്കൂട് അംഗീകരിക്കാൻ താൻ പൂർണ്ണമായി തയ്യാറായിട്ടില്ലെന്ന സൂചനയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ആക്രമണങ്ങളിലൂടെ നൽകുന്നതെന്ന് അൽ ജസീറയോട് സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യു.എസ് ഭരണകൂടവും മുന്നോട്ടുവെച്ച ഈ നയതന്ത്ര രൂപരേഖ ഇരുവിഭാഗങ്ങളെയും കരാറിലേക്ക് എത്തിക്കാനുള്ള കടുത്ത സമ്മർദ്ദ തന്ത്രമാണെന്ന് മാർക്ക് ഫൈഫ്ലി വിലയിരുത്തി. എങ്കിലും, ഇസ്രായേലിന്റെയോ ഹമാസിന്റെയോ ഭാഗത്തുനിന്നുള്ള വിയോജിപ്പുകൾ കാരണം നിലവിലെ ഈ ചർച്ചകളും സമാധാന ശ്രമങ്ങളും ഏതുനിമിഷവും തകരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഹമാസ് അടക്കമുള്ള സമാന്തര സംഘങ്ങളെ ഘട്ടം ഘട്ടമായി നിരായുധീകരിക്കാനും സ്വതന്ത്ര ഫലസ്തീൻ ഭരണകൂടത്തിന് ഭരണം കൈമാറാനും ‘ബോർഡ് ഓഫ് പീസ്’ വഴി ധാരണയായെന്ന് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയത്.



